വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന എണ്ണക്കപ്പലുകളെ ആക്രമിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായിരിക്കുന്നതിനിടെ ആഗോള വിപണികളിലേക്കുള്ള എണ്ണയുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിലാണ് അമേരിക്ക ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
"ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന സൈനിക നടപടി തുടരുന്നതിനിടെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം. സൈനിക നടപടി തുടരുന്നതിനൊപ്പം ലോകത്തേക്ക് എണ്ണയും ഊർജവും എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും തങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് ട്രംപ് അറിയിച്ചു.
ഒരു ഭീകരവാദ ഭരണകൂടം ലോകത്തെ ബന്ദിയാക്കാനോ എണ്ണ വിതരണം തടസപ്പെടുത്താനോ താൻ അനുവദിക്കില്ല. ഇറാൻ അങ്ങനെ എന്തെങ്കിലും ചെയ്താൽ, അവർക്ക് ഇതുവരെ കിട്ടിയതിലും വലിയ തിരിച്ചടിയുണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.